Custom Search

Wednesday, March 25, 2015

ഫ്രാൻസിൽ തകർന്ന യാത്രാവിമാനത്തിന്റെ ബ്ളാക് ബോക്സ് കണ്ടെത്തി

കിഴക്കൻ ഫ്രാൻസിലെ ആൽപ്സ് പർവതനിരകളില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് മരിച്ച 150ല്‍ പേരില്‍ 16 സ്കൂള്‍ കുട്ടികളും. നാല് ഹെക്ടറോളം പ്രദേശത്ത് ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. വിമാനത്തിന്‍റെ ബ്ളാക് ബോക്സ് കണ്ടെത്തിയെങ്കിലും അപകടകാരണം പുറത്തുവന്നിട്ടില്ല. അതേസമയം തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത വൈറ്റ്ഹൗസ് തള്ളി.
സ്പെയിനിലെ ബാര്‍സലോനയില്‍ നിന്നു ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഷിലേക്ക് പറന്ന ജര്‍മ്മന്‍ വിങ്സിന്‍റെ എയര്‍ബസ് എ 320 വിമാനം ഇന്ത്യന്‍സമയം ഇന്നലെ ഉച്ചയ്ക്ക് 3.17 നാണ് അപകടത്തില്‍പെട്ടത്. 144 യാത്രക്കാരും ആറു ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 150 പേരില്‍ ആരും രക്ഷപെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്‍ദ് പറഞ്ഞു. 67 ജര്‍മന്‍കാരും 45 സ്പെയിന്‍കാരും ജര്‍മനിയില്‍ നിന്നുള്ള 16 സ്കൂള്‍ വിദ്യാര്‍ഥികളും വിമാനത്തിലുണ്ടായിരുന്നു.
അതേസമയം, മഞ്ഞുമൂടിയ ആല്‍പ്സ് പര്‍വതനിരയിലെ ഏറ്റവും ദുര്‍ഘടമായ വിദൂരമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തീര്‍ത്തും ദുഷ്കരമാണ്. വിമാനം തകര്‍ന്ന സമയത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും പിന്നീട് അത് മാറി. അപകടമേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
35,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് 6,000 അടിയിലേക്ക് താഴ്ന്ന് പറക്കുകയും പിന്നീട് തകരുകയും ചെയ്തു എന്നാണ് നിഗമനം. എന്നാല്‍ ഈ സമയത്ത് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു; സന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. വിമാനം വളരെതാഴ്ന്നുപറന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലുപതിറ്റാണ്ടിനിടെ ഫ്രാന്‍സില്‍ സംഭവിക്കുന്ന ഏറ്റവും വലിയ വിമാനദുരന്തമാണിത്. അതേസമയം, തീവ്രവാദിആക്രമണമല്ല അപകടത്തിനുകാരണമെന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.

0 comments:

Post a Comment